_(21)2.jpeg)
സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ / നാടകം
എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരെ തന്നിലേക്കാകർഷിച്ച സുന്ദരിയായിരുന്നുവത്രെ വാസവദത്ത. പക്ഷെ അവളുടെ ഉള്ളിലേക്ക് നോക്കിയാൽ അവിടെ നമ്മൾ കാണുക സമൂഹം വേശ്യ എന്ന് വിളിച്ച, പല സ്ത്രീകളും അസൂയയോടെ നോക്കിക്കണ്ട ഒരാളെ ആവില്ല, മറിച്ച് സ്നേഹത്തിന് വേണ്ടി, തന്റെ സങ്കൽപ്പത്തിലെ പുരുഷന് വേണ്ടി തന്റെ ജീവിതം മുഴുവൻ നടന്ന ഒരു സ്ത്രീയെയാണ്. അതുകൊണ്ടാണ് ഒരു ബുദ്ധസന്യാസിയായ ഉപഗുപ്തനിൽ അവൾ തന്റെ പ്രണയം കണ്ടെത്തുന്നത്, തന്റെ പ്രയാണം അവസാനിച്ചുവെന്ന് അവൾക്ക് തോന്നുന്നത്. സമയമായില്ല എന്ന് പറഞ്ഞു അയാൾ മടക്കുമ്പോഴും അവൾ കാത്തിരുന്നു. അവസാനം അവളുടെ ശരീരം പലതായി അരിഞ്ഞു തള്ളി ലോകം ശിക്ഷ നടപ്പാക്കിയപ്പോൾ, അവളെ തേടി ഉപഗുപ്തൻ അവിടേക്ക് എത്തുന്നു. അവളുടെ ചെവിയിൽ ശാന്തിയുടെ മന്ത്രങ്ങൾ ചൊല്ലുന്നു. അവൾ ശാന്തയായി മരിയ്ക്കുന്നു. അവളെ ദഹിപ്പിക്കുമ്പോൾ കത്തുന്ന ആ ചിതയിൽ ഉപഗുപ്തന്റെ കണ്ണുനീർ പതിക്കുന്നു. കരുണയുടെ ആ മുത്തുകൾ ആയിരുന്നു തന്റെ പ്രണയമായി വാസവദത്ത തേടിയിരുന്നത് എന്ന് നമ്മൾക്കും മനസ്സിലാവുന്നു. ആശാന്റെ കരുണ അവസാനിക്കുന്നത് ഇങ്ങനെ ഓർമ്മപ്പെടുത്തിയാണ്.
ആ കരുണ എന്ന കൃതി ആയിരക്കണക്കിന് വേദികളിലൂടെ മലയാളി കണ്ടപ്പോൾ സ്ത്രീകൾ നാടകങ്ങളിൽ അഭിനയിക്കാതിരുന്ന ആ കാലത്ത് വാസവദത്തയായി നിറഞ്ഞാടിയ ഉജ്ജ്വല പ്രതിഭയായിരുന്നു ഓച്ചിറ വേലുക്കുട്ടി ആശാൻ. ഒരുപക്ഷെ വാസവദത്തയെപ്പോലെ ആത്മസംഘർഷങ്ങളിൽ ജീവിതം ജീവിച്ച ഒരാൾ. അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളെ പ്രണയിച്ച, അവരോട് കാമം പ്രകടിപ്പിച്ച ആളുകൾ അന്നുണ്ടായിരുന്നുവത്രെ. ഒരു സ്റ്റേജിൽ താൻ പെണ്ണല്ല എന്ന് കാണിക്കാൻ തുണിപൊക്കി കാണിക്കേണ്ട ഗതികേടും അയാൾക്കുണ്ടായിട്ടുണ്ട്. മനസ്സിൽ പുരുഷനായി ജീവിക്കുകയും, ഗാംഭീര്യമുള്ള പുരുഷ കഥാപാത്രങ്ങൾ ആഗ്രഹിക്കുകയും ചെയ്ത, തന്റെ സ്ത്രീകഥാപാത്രങ്ങൾക്കുള്ളിലും അയാളിലെ പരുഷനെ സ്നേഹിച്ച കാമുകിമാർ ഉണ്ടായിരുന്ന ഒരാൾ. പക്ഷെ സമൂഹം അയാളിൽ കണ്ടത് സ്ത്രീയെ ആയിരുന്നു, സ്വന്തം ഭാര്യ പരിഹസിച്ചതും അതിനെക്കുറിച്ചായിരുന്നു. അതുകൊണ്ടുതന്നെ തന്നിൽ അപൂർണ്ണതകൾ കാണുന്നവരിൽ നിന്നും രക്ഷപ്പെട്ട് അയാൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചത് വേശ്യകൾ എന്ന് നമ്മൾ വിളിക്കുന്ന മനുഷ്യർക്കൊപ്പമായിരുന്നുവത്രെ. ഒരു പക്ഷെ ഇരുട്ടിൽ നാണയത്തുട്ടുകളുമായി തങ്ങളുടെ ശരീരത്തിന്റെ മണം പിടിച്ചു വന്നു കൊത്തിപ്പറിച്ചു തിരിച്ചുപോയി പകൽ വെളിച്ചത്തിൽ മാന്യന്മാരായി നടക്കുന്ന കഴുകന്മാർക്കിയിൽ അവർക്കും വേലുകുട്ടിയാശാൻ ഒരാശ്വാസമായിരുന്നിരിക്കണം. അവിടെ ആയാളും അവരും പരസ്പരം മനസ്സിലാകുന്ന രണ്ടു മനോഹര മനുഷ്യർ ആയിരുന്നിരിക്കണം. വേലുകുട്ടിയാശാനും സന്യസിക്കാൻ പോയി തിരിച്ചു വന്നു, രോഗം ബാധിച്ചു ഒന്നുമില്ലായ്മയിൽ മരിച്ചു. ആയകാലത്ത് സമൂഹം എടുത്തു നടന്നു വലിച്ചെറിഞ്ഞ വാസവദത്തയെപ്പോലെ
എന്തുകൊണ്ട് വാസവദത്തയായും മറ്റു പല സ്ത്രീകഥാപത്രങ്ങളായും പകർന്നാടിയ വേലുക്കുട്ടിയാശാനേയും കുറിച്ചിപ്പോൾ പറയുന്നു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമാണ് 'പെൺനടൻ' എന്ന ഏകാംഗ നാടകവും, അതിനെ അരങ്ങത്തെത്തിക്കുന്ന "സന്തോഷ് കീഴാറ്റൂർ" എന്ന നടനും. വാസവദത്തയുടെ ജീവിതം, അരങ്ങത്തു കലയും, മനസ്സിൽ വിലാപവുമായി ജീവിച്ച വേലുക്കുട്ടിയാശാന്റെ ആത്മസംഘർഷങ്ങൾ, ഒപ്പം കേരള സമൂഹത്തെ ഇന്നത്തെ രീതിയിൽ മാറ്റിമറിച്ച നാടകം എന്ന കലയുടെ മാസ്മരികമായ അനുഭൂതി, ഇതെല്ലാം ചേർന്നതാണ് പെൺനടൻ.
നൂറുവർഷം മുൻപെഴുതിയ കരുണയിലൂടെ നമ്മൾ അറിഞ്ഞ വാസവദത്തയെ, ആയിരകണക്കിന് വേദികളിൽ അവതരിപ്പിച്ച വേലുകുട്ടിയാശാനെ, അവരുടെ ജീവിതത്തിലെ ആത്മസംഘർഷങ്ങളെ നമ്മൾക്കുമുന്നിൽ സന്തോഷ് എന്ന നടൻ മനോഹരമായി പകർന്നാടുമ്പോൾ, അതൊരു ആദരവാണ് ആ കൃതിയോട്, വാസവദത്തയോട്, വേലുക്കുട്ടിയാശാൻ എന്ന മഹാനടനോട്, നാടകം എന്ന കലാരൂപത്തോട്.
ഒപ്പം, ആ പ്രകടനം കാണുമ്പോൾ നമ്മൾക്ക് തോന്നാവുന്ന മറ്റു ചിലതു കൂടിയുണ്ട്.
എന്തുകൊണ്ട് വാസവദത്തയെ സമൂഹം ഒരു വേശ്യ മാത്രമായി കണ്ടു? വേലുകുട്ടിയാശന് ഇന്നും അദ്ദേഹം അർഹിക്കുന്ന ഒരിടം നമ്മൾ നൽകിയിട്ടുണ്ടോ? തന്റെ ചെറുപ്പം മുതൽ നാടകം എന്ന കലാരൂപത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സന്തോഷ് എന്ന കലാകാരന്റെ ആത്മസംഘർഷങ്ങളും, നാടകം എന്ന കലാരൂപത്തിനോടുള്ള, അതിനുവേണ്ടി ജീവിതം സമർപ്പിച്ച കലാകാരന്മാരോടുള്ള, നമ്മുടെ ഇന്നത്തെ സമീപനവും, അതിനെ സംബന്ധിച്ച ചില ചോദ്യങ്ങളും കൂടിയല്ലേ ഇതിലൂടെ അയാൾ നമ്മളോട് ചോദിയ്ക്കുന്നത്?
അതേ...നൂറിലധികം സ്റ്റേജുകളിൽ ഒറ്റക്കയാൾ പരകായപ്രവേശം നടത്തുമ്പോൾ, അതിനുശേഷം എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ട് അടുത്ത സ്റ്റേജിലേക്ക് തന്റെ ചമയവും മറ്റുമടങ്ങുന്ന പെട്ടികളുമായി അയാൾ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോൾ, നമ്മൾ കാണാൻ ശ്രമിക്കാത്ത, മനസ്സിലാക്കാത്ത അത്തരം പല ചോദ്യങ്ങൾ കൂടിയാണ് പെൺനടൻ.
പെൺനടനും, അയാളും യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
തയ്യാറാക്കിയത് :
ശ്രീജിത്ത് ശ്രീകുമാർ