
ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ
എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്.നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും
ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന് പറയുകയാണ് നാടക സിനിമ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ ഗോപിനാഥ് പാലഞ്ചേരി. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ. "മേക്കപ്പിട്ട് കഥാപാത്രമായി മാറി ഒരല്പം ആശങ്കയോടെ കർട്ടന് പുറകിൽ തന്റെ ഊഴം കാത്തുനിന്ന ആ 12 വയസ്സുകാരന്റെ മാനസികാവസ്ഥയാണ് ഇപ്പോഴും ഓരോ അരങ്ങിലേക്കും പടികയറുമ്പോഴും തന്റെ മനസ്സിലുള്ളതെന്ന്" ഗോപിനാഥ് പാലഞ്ചേരി പറയുന്നു.
സ്കൂൾ കാലത്തെ നാടക അഭിനയത്തിന്റെ "കുഞ്ഞു തിര" അല്പം മുതിർന്നപ്പോഴും മനസ്സിൽ അല തല്ലാൻ തുടങ്ങി. നാടക കൂട്ടായ്മകളുടെ ഭാഗമായി ചാലിശ്ശേരിയിലെയും അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്. ഒരു നടൻ എന്ന നിലയിൽ അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി" പാലക്കാട് സമന്വയ എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്. അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ ഏറെ പ്രശസ്തമായ" കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്. ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം വന്ന കാലമായിരുന്നു അത്.
പക്ഷേ തൊഴിൽപരമായും കുടുംബപരമായും ഏറെ ഉത്തരവാദിത്വം ഉള്ളതിനാൽ ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി ഊര് ചുറ്റുക അസാധ്യമായതിനാൽ ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായി. 'കെ.മോദരന്റെ പാട്ടബാക്കി "നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി. അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന് വളരെയേറെ പ്രേക്ഷകപ്രശംസ നേടിക്കൊടുക്കുകയുണ്ടായി. ഏകദേശം നൂറിനടുത്ത് നാടകങ്ങളും, നാടകം പോലെ തന്നെ പുതിയ കാലത്തിൻറെ കൂട്ടായ്മകളിൽ നിന്നുണ്ടാകുന്ന ഷോർട് ഫിലിമുകളുടെയും ഭാഗമായിട്ടുള്ള ഗോപിനാഥ് പാലഞ്ചേരി മുപ്പതോളം ഹ്രിസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും ഏഴു ദേശങ്ങൾക്കു മകലെ , ഒരു ദേശ വിശേഷം,മേരെ പ്യാരെ ദേശ് വാസിയോം, സമീർ, എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.
നാടകത്തിന് എന്നും എപ്പോഴും പ്രാധാന്യം നൽകിവരുന്ന ഗോപിനാഥ് പാലഞ്ചേരിയുടെ ഏറ്റവും പുതിയ സംരംഭം " മരണമൊഴി" എന്ന ഏകപാത്ര നാടകമാണ്. 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്.നിരവധി സ്കൂൾ, കോളേജ്, വായനശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അവതരണങ്ങൾ അത് തെളിയിക്കുന്നു. സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും,ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ഗോപിനാഥ് പറയുന്നു .
ഈ വർഷത്തെ തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വേദിയിൽ കേരളത്തിലെ മുഴുവൻ ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരും
കോർപറേഷൻ, മുൻസിപ്പൽ ചെയർമാൻമാരും, മന്ത്രിമാരും പങ്കെടുത്ത വേദിയിൽ "മരണമൊഴി "അവതരിപ്പിക്കുകയുണ്ടായി. കലാസാംസ്കാരിക പ്രവർത്തനത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഗോപിനാഥ് പാലഞ്ചേരി ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കഴിഞ്ഞ അഞ്ചുവർഷമായി കൂറ്റനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന "സഹയാത്ര" എന്ന സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങളിലാണ്. കിടപ്പ് രോഗികൾ, എഴുന്നേൽക്കണമെങ്കിൽ പോലും സഹായം ആവശ്യമുള്ളവർ എന്നിവരെ സഹായിക്കാനുള്ള കൂട്ടായ്മയായ "സഹയാത്ര" പരിമിതികൾക്കകത്തു നിന്ന് കൊണ്ട് തന്നെ പരമാവധി ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ടിരിക്കുന്ന കൂട്ടായ്മയാണ്. സഹയാത്രയുടെ ഭരണസമിതി അംഗങ്ങളായ സുലൈഖ പറക്കാട്,വാസുണ്ണി പട്ടാഴി,ഗോപിനാഥ് പാലഞ്ചേരി എന്നിവർ ഇപ്പോൾ യു.എ.ഇയിലാണ് ഉള്ളത്.
ജൂൺ 20 വരെ ദുബായ് ,അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമാ, ഉം അൽ ഖുമൈൻ എന്നീ എമിറേറ്റ്സുകളിൽ സന്ദർശനമാണ് ലക്ഷ്യം.
ശാരീരിക പരിമിതിയും രോഗാവസ്ഥയും ഉള്ള ആളുകൾക്ക് കൂടിയിരിക്കാനും ഫിസിയോതെറാപ്പിക്കും അതിജീവനത്തിനുമായി ഒരു കെട്ടിടം എന്നത് സഹയാത്രയുടെ ഏറ്റവും വലിയ സ്വപ്നമാണ്. അത് യാഥാർത്ഥ്യമായാൽ ഒരുപാട് പേർക്ക് ആശ്വാസവും സഹായകവുമായി തീരും എന്നതിൽ സംശയമില്ല.
യു.എ.ഇ എമിറേറ്റ്സുകളിലെ പ്രവാസി മലയാളികൾക്കിടയിൽ സഹയാത്രയുടെ പ്രവർത്തനവും ലക്ഷ്യവും എത്തിക്കുക എന്നതാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗോപിനാഥ് പാലഞ്ചേരിയുടെ ഫോൺ നമ്പർ :
+91 98465 11457 ( kerala)
UAE:+971554533252
തയ്യാറാക്കിയത്:
Kelvin Roy