
പച്ചയായ ജീവിതങ്ങളെ ഒപ്പിയെടുത്ത ഇടതുകൈയ്യക്ഷരങ്ങൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതോ അല്ലെങ്കിൽ നമുക്ക് ചുറ്റും കാണുന്നതോ ആയ മനുഷ്യജീവനുകളുടെ പച്ചയായ ജീവിതങ്ങളെ അതേപടി ഒപ്പിയെടുത്ത 10 കഥകളാൽ നെയ്തെടുത്തൊരു പുസ്തകം ആയിട്ടാണ് ശ്രീജരാമന്റെ
ഇടതുകൈയക്ഷരങ്ങൾ എന്ന പുസ്തകത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ തോന്നുന്നത്.
ആനച്ചന്തം എന്ന കഥയിൽനിന്ന് ആരംഭിച്ച വിശപ്പ് എന്ന അവസാന കഥയിലെത്തുമ്പോഴേക്കും അതിൽ പെൺ ജീവിതങ്ങളുടെ ആത്മസംഘർഷങ്ങളും വിവിധ തലത്തിലുള്ള മനോവ്യാപാരവും സാമൂഹിക വ്യവസ്ഥിതിയിൽ അലിഞ്ഞുചേർന്ന സമൂഹത്തിന്റെ ദുഷിച്ച മനോവൈകല്യങ്ങളും അധികാരവ്യവസ്ഥിതിയിൽ അടിഞ്ഞുപോയ സ്വാഭാവിക നീതി നിഷേധത്തിന്റെ നേർക്കാഴ്ചകളും കലർപ്പില്ലാതെ അതേ അളവിൽ എഴുത്തുകാരി വായനക്കാരിലേക്ക് പകർന്ന് നൽകുന്നു.
കാലം എത്ര മാറിയിട്ടും മാറാൻ കൂട്ടാക്കാത്ത സർക്കാർ ഓഫീസുകളുടെ ഉള്ളറകളില് കാഴ്ചകളെ അതേപടി ഒപ്പിയെടുക്കുകയാണ് ഇടതു കൈയക്ഷരങ്ങൾ കഥയിലൂടെ എഴുത്തുകാരി.സർക്കാർ ഓഫീസുകളിൽ ലഭിക്കേണ്ട സേവനം ഒരിക്കലും ആരുടെയും ഔദാര്യമല്ല അവകാശമാണെന്ന് ആവർത്തിച്ചു പറയുമ്പോഴും അനാവശ്യമായ കാലതാമസവും നൂലാമാലകളും ആരുടെയും മനം മടിപ്പിക്കുന്ന യാഥാർത്ഥ്യത്തെ ഹരി എന്ന കഥാപാത്രത്തിലൂടെ കഥാകാരി ബോധ്യപ്പെടുത്തുന്നു.ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ്.
മായ എന്ന കഥയിൽ ഒരു ഫെയ്ക്ക് പ്രൊഫൈലിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന മായകൃഷ്ണനെ തേടി ബുദ്ധന്റെ നാട്ടിൽ നിന്ന് യമുനാ നദിയുടെ കരയിലെത്തുന്ന ആകാശ് എന്ന ചെറുപ്പക്കാരനായ കഥാപാത്രം വായനക്കാരിലേക്ക് ഒരു പരഗായ പ്രവേശനം പോലെ പ്രവേശിക്കുമ്പോൾ മായതേടാതിരിക്കാൻ വായനക്കാർക്കാവില്ല.മായാകൃഷ്ണൻ എന്ന പ്രൊഫൈലിലൂടെ പുറത്തുവരുന്ന കവിതകളിലൂടെയാണ് അവളിലേക്ക് അയാളെടുക്കുന്നത്.ആ കവിതകളെല്ലാം പ്രിന്റ് എടുത്ത് അവൻ അവയ്ക്ക് വരയ്ക്കുന്ന ചിത്രങ്ങളിൽ ആ സമയത്തവൾ അനുഭവിച്ച സംഘർഷം മുഴുവനുമുണ്ടായിരുന്നു.പ്രണയവും ഉന്മാദവും ചേരുന്ന പ്രണയത്തിന്റെ വിശാലമായ ക്യാൻവാസാണ് അതിൽ വരച്ച് ചേർക്കപ്പെടുന്നത്.ചുറ്റിപ്പിടഞ്ഞുകിടക്കുന്ന ദുരൂഹതയുടെ കെട്ടഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനും തുടർന്നങ്ങോട്ട് അവിടെ നടക്കുന്ന സംഭവവികാസങ്ങളും കഥയായില്ല അനുഭവിക്കുന്ന ഒരു ഫീല് നൽകുന്നുണ്ട്.ഒടുവിൽ കവിത കൊണ്ടു മായാവലയം തീർക്കുന്ന മായ ഇല്ലെന്ന് സത്യം ഉൾക്കൊള്ളാനാവാതെ അവന്റെ മനസ്സ് വേദനിപ്പിക്കുമ്പോൾ അതിനൊപ്പം നീറുന്നത് വായനക്കാരുടെ ഹൃദയം കൂടെയാണ്.
മുഖങ്ങളില്ലാതാവുന്നത് എന്ന കഥയിൽ അന്ന എന്ന കഥാപാത്രത്തിലൂടെ പൊതു ഇടങ്ങളിൽ സ്ത്രീകളിൽ അനുഭവിക്കേണ്ടിവരുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെയാണ് എഴുത്തുകാരി തുറന്നു കാട്ടുന്നത്.ബസ്സിലും ട്രെയിനിലും തിയേറ്ററിലും ഉത്സവത്തിനും എന്ന് വേണ്ട ആളുകൾ കൂടുന്ന പൊതുഇടങ്ങളിൽ പ്രായഭേദമന്യേ സ്ത്രീശരീരത്തിന് നേരെയുള്ള അനാവശ്യം സ്പർശനവും നീണ്ട വരുന്ന വിരലുകളുള്ള മനോവകൃതം പിടിച്ച മനുഷ്യരുള്ള നാടാണിത്. സ്വയംരക്ഷയ്ക്കായി സധൈര്യം പ്രതികരിക്കുന്ന അന്ന പെൺകുട്ടിക്ക് പിന്നീട് ഏൽക്കേണ്ടി വരുന്നത് അപവാദങ്ങളുടെ ഇരുട്ടടി യാണ്.അല്ലേലുമത് അങ്ങനെയാണല്ലോ അഭിപ്രായം പറയുന്ന പ്രതികരിക്കുന്ന അരുതുകളുടെ വേലിക്കട്ടിനപ്പുറം നിൽക്കുന്ന പെൺകുട്ടികളൊക്കെയും നെറികെട്ട സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്നത് മാനസികമായി ഇല്ലാതാക്കുന്ന അപവാദങ്ങളുടെ വലിയൊരു കുത്തൊഴുക്കായിരിക്കും.അതെത്ര മുഖങ്ങളെയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്.
വിശപ്പ് എന്ന കഥയിൽ തൃശ്ശൂരിന്റെ സ്വന്തം റപ്പായിചേട്ടന്റെ ഒടുങ്ങാത്ത വിശപ്പിലൂടെ ആരംഭിച്ച മനുഷ്യ മനസ്സിന്റെ വന്യമാർന്ന വിവിധ ഭാവതലത്തിലുള്ള വിശപ്പുകളെ തൂലികകൊണ്ട് അടയാളപ്പെടുത്തുകയാണ്.
ആനച്ചന്തത്തിലെ ശ്രീലക്ഷ്മിയും മേൽവിലാസത്തിലെ ബിസ്മയെയും സിത്താരയിലെ സിത്താരയും ഉത്തരത്തിൽ ചത്തിരിക്കും എന്ന കഥയിലെ ശാരദ ടീച്ചറുമൊക്കെ കഥയ്ക്കപ്പുറവും മനസ്സിൽ മായാതെ കുരുങ്ങി കിടക്കുന്നു.
ഏറെ വായിക്കപ്പെടാതെപോയ എന്നാൽ വായിക്കപ്പെടേണ്ടൊരു പുസ്തകം കൂടിയാണ് ഇടതു കൈയക്ഷരങ്ങൾ.
കെ. ആർ ഹരീഷ്